Sunday, 8 October 2023

സാൻ സിന്ദഗി ആസാദി സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം



നർഗെസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള നോബൽ പുരസ്കാരം. 

ഈ പുരസ്കാര വാർത്ത നമ്മുടെ അരികിലേക്ക് എത്തുമ്പോൾ, സിക്കിമിലെ ജനത മേഘവിസ്ഫോടനത്തിന്റെ പിടിയിലാണ്. സിക്കിമിൽ നിന്നു മാത്രമല്ല, ന്യൂയോർക്ക് സിറ്റിയിൽ നിന്നു വരുന്നതും അത്തരത്തിലുള്ള വാർത്തയാണ്. കേരളീയരും ഒരുപക്ഷേ അതിൻറെ രൂക്ഷത നേരിട്ടനുഭവിച്ചവരാണ്. അതൊക്കെ നമുക്കൊരു വാർത്തയേ അല്ലാതായിരിക്കുന്നു. 

ഇതൊക്കെ പ്രകൃതിദുരന്തങ്ങളാണെന്ന് സമാധാനപ്പെടുമ്പോഴും, അങ്ങനെയല്ലാത്ത വാർത്തകൾക്കും ക്ഷാമമില്ല. സിറിയയിലെ സൈനിക അക്കാദമിയിൽ ബിരുദദാന ചടങ്ങിനിടയിലാണ് ബോംബാക്രമണം നടന്നത്. അറിവിൻറെ ഉത്സവത്തിൽ പങ്കെടുത്ത 100 പേരാണ് മരിക്കാനിടയായത് എന്നത് വേദനയുടെ ആഴം ഒന്നുകൂടി വർദ്ധിപ്പിക്കുന്നു. ഉക്രൈനിലെ ദുരന്തങ്ങൾക്കും ശമനമില്ല. മണിപ്പൂരിൽ അശാന്തി നടമാടിത്തുടങ്ങിയിട്ട് നാളുകളേറെയായി. നവജാത ശിശുക്കളടക്കം 40 കുഞ്ഞുങ്ങൾ ഒരു ദിവസം മരിക്കുന്നതായി മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. മനുഷ്യനിർമ്മിതമായ ദുരന്തങ്ങൾ ഇത്രയധികമായിരിക്കുമ്പോഴും നയതന്ത്രങ്ങളിലെ വിള്ളലുകളുടെ ആഴം കുറയ്ക്കാനുള്ള ശ്രമങ്ങളല്ല നടക്കുന്നത്. ഭരണത്തിലിരിക്കുന്നവർ തമ്മിലുള്ള ചേരിപ്പോരിൽ സുപ്രീം കോടതി പലപ്പോഴും ഇടപെടുന്നതും കാണുന്നു. മാധ്യമങ്ങളിൽ നാവരിയപ്പെടുന്നവരെ കാണുമ്പോൾ ഭീതിയും ഒപ്പം മുട്ടിലിഴയുന്നവരെ കാണുമ്പോൾ ദൈന്യതയും ഉണ്ടാകുന്നത് സാധാരണമായിരിക്കുന്നു. മതാധികാര- ലിംഗാധികാരവാഴ്ച ലോകം മുഴുവൻ തിമിർത്താടുകയാണ്. 


ഈ ദുരന്തങ്ങൾക്കിടയിലും സ്ത്രീകളെ അടിച്ചമർത്താൻ ഭരണാധികാരികളോ മതാധികാരികളോ മറക്കാറില്ല. തട്ടം വലിച്ചെറിഞ്ഞ് പുറത്തിറങ്ങി സ്വാതന്ത്ര്യം അനുഭവിക്കുന്ന സ്ത്രീകളെ ഇവിടിരുന്ന് കാണുക തന്നെ വേണം. ചർച്ചുകളും ചാപ്പലുകളുമൊക്കെ ബാർ ഹോട്ടലുകൾ പോലുമായി മാറുന്ന യൂറോപ്പിലേക്കാണ് ഇവിടത്തെ പുതുതലമുറ ഓടിപ്പോകുന്നത്. സ്വാതന്ത്ര്യം 75 ആണ്ടായിട്ടും ഭരണത്തിലേയ്ക്കെത്താൻ സ്ത്രീസംവരണ ബില്ലിനെ വേഴാമ്പലിനെപ്പോലെ കാത്തിരിക്കേണ്ടിവരുന്ന ഗതികേടിലാണ് ഇന്ത്യൻ സ്ത്രീകൾ. ഈ ദുഃഖങ്ങൾക്കും ദുരന്തങ്ങൾക്കും ഇടയിലാണ് മുനിഞ്ഞു കത്തുന്ന ചേരാതുകളായി ചില നേർത്ത പ്രകാശനാളങ്ങൾ കാണുന്നത്. വെടിയുണ്ട ശിരസ്സിലേറ്റുവാങ്ങിയ മലാലയും പാർലമെന്റിനു മുന്നിൽ സമരം ചെയ്തു തുടങ്ങിയ ഗ്രെറ്റ തൻബെർഗ്ഗും ഒക്കെ ഈ ചങ്ങലയിലെ കണ്ണികളാണ്. സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റത്തിനെതിരെയും മനുഷ്യാവകാശത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിച്ച നർഗെസാണ് ഇപ്പോൾ ആദരിക്കപ്പെട്ടിരിക്കുന്നത്.

പക്ഷേ സമാധാനത്തിന്റെ ഈ വെള്ളരിപ്രാവിപ്പോൾ ഇറാനിലെ കുപ്രസിദ്ധമായ എവിൻ തടവറയിലാണ്. എട്ടുവർഷമായി തന്റെ കുഞ്ഞുങ്ങളെ ഒന്ന് താലോലിക്കാനോ കാണാനോ എന്തിന് ഒന്ന് സംസാരിക്കാനോ പോലും ആകാതെ കഴിയുകയാണ് ഈ മനുഷ്യാവകാശ പ്രവർത്തക.


 സൻ-സിന്ദഗി-ആസാദി

സ്ത്രീ-ജീവിതം-സ്വാതന്ത്ര്യം

പ്രിയപ്പെട്ട ഭരണാധികാരികളെ, മതനേതാക്കളെ...

മനുഷ്യർക്ക് വേണ്ടത് സമാധാനമാണ്, സ്നേഹമാണ്, സ്വസ്ഥമായ ജീവിതമാണ്...

അത് നൽകാൻ കഴിഞ്ഞില്ലെങ്കിൽ, ഇത് തങ്ങൾക്ക് പറ്റിയ ഇടമല്ല എന്ന് തിരിച്ചറിയുക... 

അതിന് കഴിവുള്ളവർ ഏറ്റെടുത്തുകൊള്ളും. 

 കൂടുതൽ നർഗെസുമാരെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്..

Dr Sindhu Prabhakaran

ചരിത്രമുറങ്ങുന്ന വെൽഹ ഗോവ (ഗോവൻ ഡയറി-6)

 










ഗോവയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത് അവിടത്തെ മനോഹരങ്ങളായ ബീച്ചുകളാണ്. ലോകപ്രസിദ്ധമായ ഈ ബീച്ചുകൾക്കു പുറമേ, ഏറെ സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം കൂടി ഈ നാടിന് സ്വന്തമായുണ്ട്. വെൽഹ ഗോവ എന്നുകൂടി അറിയപ്പെടുന്ന ഓൾഡ് ഗോവയാണ് ഈ ചരിത്ര പൈതൃകത്തിന്റെ പ്രധാന കേന്ദ്രം. പതിനാറാം നൂറ്റാണ്ടു മുതൽ നിർമ്മിക്കപ്പെട്ട ഒട്ടേറെ കെട്ടിടങ്ങളാൽ സമ്പന്നമാണ് ഓൾഡ് ഗോവ. അക്കാലത്ത് യൂറോപ്പിൽ നിലനിന്നിരുന്ന വാസ്തുവിദ്യാ രീതികൾ (ക്ലാസിക്കൽ, ബാറോക്ക്, മാനുലിൻ ശൈലികൾ) ഈ കെട്ടിടങ്ങളുടെ നിർമ്മിതികളിൽ പ്രതിഫലിക്കുന്നുണ്ട്. കത്തീഡ്രലുകൾ, പള്ളികൾ, ചാപ്പലുകൾ, കോൺവെന്റുകൾ എന്നിവയുടെയൊക്കെ  രൂപത്തിലാണ് ഈ വാസ്തുവിദ്യാ കലാസൃഷ്ടികൾ നിർമ്മിക്കപ്പെട്ടത്.


ഇന്ത്യയിൽ ക്രിസ്തുമതത്തിന് ആഴത്തിൽ വേരുകളുണ്ടായത്  പോർച്ചുഗീസുകാർ ഗോവയിലെത്തിയതോടെയാണെന്നു പറയാം. അന്ന് ഭരണവും മതവും തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിലെല്ലാം തന്നെ തദ്ദേശീയരായ ജനങ്ങളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അങ്ങനെ അവർ സ്ഥാപിച്ച സഭകൾക്കെല്ലാം വേണ്ടി പള്ളികളോ കോൺവെന്റുകളോ ഒക്കെ പണി കഴിപ്പിച്ചത് യൂറോപ്പിൽ നിലനിന്നിരുന്ന വാസ്തുവിദ്യാ ശൈലിയിലാണ്. സെൻറ് അഗസ്റ്റിൻ ചർച്ച്, സെന്റ് ഫ്രാൻസിസ് അസീസി ചർച്ച്, ബോം ജീസസ് ബസലിക്ക, സെ കത്തീഡ്രൽ, ചാപ്പൽ ഓഫ് സെൻറ് കാതറിൻ,  അവർ ലേഡി ഓഫ് റോസറി ചർച്ച് എന്നിവയൊക്കെ അവയിൽ ചിലതാണ്. വിശുദ്ധ ഫ്രാൻസ് സേവ്യറുടെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസിലിക്ക, പോർച്ചുഗീസ്-ഗോത്തിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഗോവയിലെ ഏറ്റവും വലിയ കത്തീഡ്രൽ ആയ സേ കത്തീഡ്രൽ, റോമിലെ സെൻറ് പീറ്റേഴ്സ് ചർച്ചിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന സെൻ്റ് കജേതാൻ ചർച്ച് എന്നിവ പ്രത്യേകം പരാമർശിക്കാതെ തരമില്ല. ഇവ ഓരോന്നിനെക്കുറിച്ചും വിശദമായി എഴുതിയാൽ അത് വല്ലാതെ നീണ്ടു പോവും എന്നതുകൊണ്ട് അതിന് മുതിരുന്നില്ല. 


തടിയിൽ വരച്ച പെയിൻറിംഗുകളും തടിയിലും കല്ലിലും തീർത്ത ശില്പങ്ങളും ഈ കെട്ടിടങ്ങളിൽ പലയിടത്തും കാണാവുന്നതാണ്.  കാഴ്ചകൾ ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ആദിൽ ഷായുടെ കൊട്ടാരം നശിച്ചുവെങ്കിലും അവിടുത്തേയ്ക്കുള്ള പ്രവേശനകവാടം, പോർച്ചുഗീസുകാർ ഗോവ കീഴടക്കിയപ്പോൾ നിർമിച്ച വൈസ്രോയിയുടെ ആർച്ച്, ആർക്കിയോളജിക്കൽ മ്യൂസിയം എന്നിങ്ങനെ കാഴ്ചയുടെ പട്ടിക പിന്നെയും നീളുകയാണ്. 


മറ്റൊട്ടേറെ ചരിത്ര സ്മാരകങ്ങളുടെ നടുവിലായി വെൽഹ ഗോവയുടെ ഹൃദയഭാഗത്താണ് ആർക്കിയോളജിക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇതിൻ്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന 3.6 മീറ്റർ ഉയരമുള്ള അഫോൻസോ ഡി അൽബുക്കർക്കിൻ്റെ വെങ്കല പ്രതിമയും ആദ്യകാല പര്യവേക്ഷകരുടെ കടൽ വഴികൾ കാണിക്കുന്ന ഭൂപടങ്ങളും സന്ദർശകരെ ഗോവയുടെ ഗതകാല ചരിത്രത്തിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ആദ്യകാല- മധ്യകാലഘട്ടങ്ങളിലെ വീരശിലകൾ, ഛായാചിത്രങ്ങൾ, നാണയങ്ങൾ, കറൻസികൾ, റവന്യൂ, കോർട്ട് ഫീ സ്റ്റാമ്പുകൾ, പോർച്ചുഗീസ് കാലഘട്ടത്തിലെ തടി, വെങ്കല ശിൽപങ്ങൾ, ആയുധശേഖരം തുടങ്ങി കൗതുകമുണർത്തുന്ന ഒട്ടേറെ ചരിത്രവസ്തുക്കൾ ഇവിടത്തെ ശേഖരത്തിലുണ്ട്. പോർച്ചുഗീസ് ഭാഷയിലെ മഹാനായ കവി ലൂയീഷ് വാഷ് ദ് കാമോയിഷിൻ്റെ വെങ്കലത്തിൽ തീർത്ത ഒരു പൂർണ്ണകായ പ്രതിമ പ്രധാന ഗ്യാലറിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഒരു കണ്ണ് മാത്രമുണ്ടായിരുന്ന ഈ ദേശീയ കവിയുടെ വലതു കൈയിൽ നിവർത്തി പിടിച്ചിരിക്കുന്നത് ഉഷ് ലുസീയദഷ് എന്ന കവിത എഴുതിയ പേപ്പറാണ്. വാസ്കോ ദ ഗാമ ഇന്ത്യയിലേക്ക് നടത്തിയ ആദ്യ സമുദ്രയാത്രയുടെ മനോഹരമായ വിവരണമാണ് ഈ കവിത. ഇങ്ങനെ അനവധി നിരവധി ചരിത്ര വസ്തുതകളിലേക്ക് കൺതുറക്കുന്ന ഈ മ്യൂസിയത്തിന്റെ ടിക്കറ്റ് നിരക്ക് വെറും 10 രൂപയാണ്. എങ്കിലും ബോം ജീസസ് ബസിലിക്കയുടെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മ്യൂസിയം പല യാത്രക്കാരും ഒഴിവാക്കാറാണ് പതിവ്. കുട്ടികളുമായി പോകുന്ന യാത്രക്കാരെങ്കിലും നിർബന്ധമായും ഈ സ്ഥലങ്ങളിൽ പോകണം. അവരെ നമ്മുടെ നാടിൻറെ ചരിത്രത്തിലൂടെ നടത്തിക്കണം.


നോർത്ത് ഗോവയിലേയ്ക്കും സൗത്ത് ഗോവയിലേയ്ക്കുമുള്ള രണ്ട് ട്രിപ്പും ഒരു ക്രൂയിസ് സന്ദർശനവും കഴിഞ്ഞാൽ ഗോവ കണ്ടു കഴിഞ്ഞു എന്ന് കരുതുന്ന സന്ദർശകരാണ് അധികവും. എന്നാൽ ഗോവയുടെ സാംസ്കാരികവും ചരിത്രപരവുമായ കാഴ്ചകൾ കൂടി ഉൾപ്പെടുമ്പോഴാണ് ഗോവ ഒരു വികാരമായി മനസ്സിൽ കയറി കൂടുന്നത്. വെറുമൊരു വിനോദത്തിനപ്പുറം ഒരു രണ്ടുദിവസമെടുത്ത് ഓൾഡ് ഗോവയിലെ ചരിത്രത്തിൻറെ നേർസാക്ഷ്യങ്ങളിലൂടെ യാത്ര ചെയ്താൽ ഗോവയുടെ തുടിപ്പ് ഒരു പെരുമ്പറ പോലെ മനസ്സിൽ മുഴങ്ങിക്കേൾക്കും.

മാടി മാടി വിളിക്കും ക്രൂയിസുകൾ ... (ഗോവൻ ഡയറി-5)

 








ഒരു ക്രൂയിസ് യാത്രയില്ലാതെ ഗോവൻ കാഴ്ചകൾ പൂർണ്ണമാവില്ല. ഗോവയിലെത്തുന്ന ആരാണ് ഒരു ആഘോഷത്തിന്റെ മൂഡിലേക്ക് മാറാതിരിക്കുക... 

ആഘോഷം അതിൻറെ ഉച്ചസ്ഥായിയിൽ അനുഭവിക്കാൻ ക്രൂയിസുകളെക്കാൾ മെച്ചപ്പെട്ട മറ്റൊന്നില്ല തന്നെ..

നമ്മുടെ പോക്കറ്റിന്റെ വലിപ്പത്തിനും ഡിമാന്റിനും അനുസരിച്ച് പലതരത്തിലുമുള്ള ക്രൂയിസുകൾ ലഭ്യമാണ് ഗോവയിൽ. 400 രൂപ മുതൽ ലക്ഷങ്ങൾ വരെ കൊടുക്കേണ്ടുന്ന ക്രൂയിസുകളുണ്ട്. 

ഗോവയുടെ വശ്യമനോഹരമായ ഗ്രാമീണ സൗന്ദര്യവും ഭൂദൃശ്യങ്ങളും ആസ്വദിച്ച് വില്ലേജുകളും പഴയ ചർച്ചുകളുമൊക്കെ കണ്ട്, കടൽ വിഭവങ്ങൾ നിറഞ്ഞ ഗോവൻ ഫുഡും കഴിച്ച് അവിസ്മരണീയമായ ഒരു യാത്ര ആഗ്രഹിക്കുന്നവർ ഹൗസ് ബോട്ട് ക്രൂയിസിൽ തന്നെ കയറണം. എന്നാൽ സംഗീതവും നൃത്തവും ഒക്കെ ആസ്വദിച്ച് മാണ്ഡവി നദിയിലൂടെ ഒരു രാത്രി യാത്ര മതിയെങ്കിൽ സാന്താമോണിക്കയിൽ നിന്നും രാത്രി 8.30ന് പുറപ്പെടുന്ന ഡിന്നർ ക്രൂയിസ് ആണ് തിരഞ്ഞെടുക്കേണ്ടത്.

ഗെയിമും ഫണ്ണും മറ്റു വിനോദങ്ങളും ഒപ്പം സംഗീതവും നൃത്തവും ഒക്കെ സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിച്ച് ആഘോഷിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാസിനോകൾ നമ്മെ കാത്തിരിക്കുന്നുണ്ട്. ജലകേളികൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്ന കറ്റാമാരൻ ക്രൂയിസ്, നദിയിലൂടെ യാത്ര ചെയ്തുകൊണ്ട് സൂര്യാസ്തമയം കാണാനും കാർണിവൽ വില്ലേജിലേക്ക് പോകാനും സൺസെറ്റ് റിവർ ക്രൂയിസ്, ഷാംപെയിൻ അടക്കം വിളമ്പുന്ന ഷാംപെയിൻ ബ്രേക്ക്ഫാസ്റ്റ് ക്രൂയിസ്, അറബിക്കടലിലെ വിസ്മയ കാഴ്ചകളൊരുക്കുന്ന ലക്ഷ്വറി ക്രൂയിസ്, ഡോൾഫിൻ കാഴ്ചകളുടെ മായാലോകം ഒരുക്കിത്തരുന്ന ഐലൻഡ് ക്രൂയിസ്.. 

അങ്ങനെയങ്ങനെ നീളുകയാണ് ക്രൂയിസുകളുടെ ലോകം. ഇനി ഇതൊന്നുമല്ല, ഏറ്റവും ഇഷ്ടമുള്ള ആളോടൊപ്പം ഇത്തിരി സമയം ഒരു ശല്യവും ഇല്ലാതെ ചെലവഴിക്കണോ? ഒരു പേഴ്സണൽ ക്രൂയിസ് എടുത്ത് യാത്ര ചെയ്താൽ മതി. ഒരു ചെറിയ പാർട്ടിയൊക്കെ നടത്താനും ആവശ്യമായ സമയം വെള്ളത്തിലൂടെ ഒഴുകി നടക്കാനും ആഘോഷിക്കാനും ആണെങ്കിൽ ഫ്രീ സ്പിരിറ്റ് ക്രൂയിസ് റെഡിയാണ്. അങ്ങനെ പല തരത്തിൽ ആഘോഷങ്ങൾക്ക് നിറം പകരുന്ന ക്രൂയിസിലൂടെയുള്ള ഒരു യാത്ര ചെയ്യാതെ ഒരു യാത്രികനും ഗോവയിൽ നിന്നും മടങ്ങി പോരാനാവില്ല.


ഗായകരുടെയും നർത്തകരുടെയും പ്രകടനം വെറുതെ കണ്ടു നിൽക്കാനല്ല, ആ ആവേശം കാഴ്ചക്കാരിലും സന്നിവേശിപ്പിച്ച്, സദസ്സിനെയാകെ ഇളക്കിമറിച്ച്, ആഘോഷം അതിൻറെ ഉച്ചസ്ഥായിയിൽ എത്തുക്കുകയാണ് ക്രൂയിസിലെ കലാകാരന്മാർ ചെയ്യുന്നത്. വൈദ്യുത വർണ്ണത്താൽ മുങ്ങി നിൽക്കുന്ന അടൽ സേതുവിൻറെ മായിക സൗന്ദര്യം ആസ്വദിച്ച്, ഉയർന്നുപൊങ്ങുന്ന സംഗീതത്തിനൊപ്പം ചുവടുവെച്ച്, കൂട്ടത്തിൽ നുരഞ്ഞു പൊന്തുന്ന അല്പം ലഹരിയുമായി മാണ്ഡവിയുടെ ഓളപ്പരപ്പിലൂടെ 2-3 മണിക്കൂർ യാത്ര കഴിഞ്ഞു വരുമ്പോൾ ഒരു ദേവലോക സന്ദർശനം നടത്തിയതാണെന്ന പ്രതീതി ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...

എന്തായാലും എല്ലാക്കാലത്തും ഓർമ്മയിൽ സൂക്ഷിക്കാൻ ഗോവയുടെ ഒരു ഒന്നാന്തരം സമ്മാനം...

സ്നേഹത്തിൻറെ കാഴ്ചബംഗ്ലാവ് (ഗോവൻ ഡയറി - 4)











 പൊതുവേ ഗോവയിലേയ്ക്ക് സഞ്ചാരികൾ എത്തുന്നത് ബീച്ചുകളും നൈറ്റ് ലൈഫും പാർട്ടിയും മദ്യവുമൊക്കെ ആഘോഷിക്കുന്നതിനാണ്. എന്നാൽ ഗോവയ്ക്ക് വളരെ മെച്ചപ്പെട്ട ഒരു കലാ- സാംസ്കാരിക പാരമ്പര്യമുണ്ട്. അത് ഒന്ന് തൊട്ടറിയണമെങ്കിൽ ഗോവയിലെ മ്യൂസിയങ്ങളിലൂടെയും പഴയ ഗോവയിലെ പുരാതന കെട്ടിടങ്ങളിലൂടെയും ഒക്കെ ഒന്ന് കയറിയിറങ്ങിയാൽ മതി. ഓൾഡ് ഗോവയിലെ ആർക്കിയോളജിക്കൽ മ്യൂസിയം, സാൻ തോം മ്യൂസിയം, ക്രിസ്ത്യൻ ആർട്ട് മ്യൂസിയം, നേവൽ ഏവിയേഷൻ മ്യൂസിയം, ഗോവ ചിത്രമ്യൂസിയം, ബിഗ് ഫൂട്ട് മ്യൂസിയം, ഗോവ സയൻസ് സെൻറർ, മ്യൂസിയം ഓഫ് ഗോവ തുടങ്ങി പബ്ലിക്കും പ്രൈവറ്റുമായി ഒട്ടേറെ മ്യൂസിയങ്ങൾ ഉള്ള ഒരു സംസ്ഥാനമാണ് ഗോവ. ഗോവയിൽ എത്തുന്ന ടൂറിസ്റ്റുകൾ അധികം സന്ദർശിക്കാത്ത ഒരു മ്യൂസിയമാണ് മ്യൂസിയം ഓഫ് ഗോവ. സമകാലിക കലാരൂപങ്ങൾ പ്രദർശിപ്പിച്ചിട്ടുള്ള ഒരു പ്രൈവറ്റ് മ്യൂസിയമാണിത്. ഗോവയിലെ പ്രശസ്ത ആർട്ടിസ്റ്റായ ഡോ. സുബോധ് കെർക്കർ ആണ് പിലേനിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മ്യൂസിയം ഓഫ് ഗോവ സ്ഥാപിച്ചത്. 

വളരെ ചിട്ടയായി അവിടെ ക്രമീകരിച്ചിരിക്കുന്ന പ്രദർശന വസ്തുക്കൾ മാത്രമല്ല, തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്ന പലതരം വർഷോപ്പുകളും ചർച്ചകളും നാടക-സിനിമാ പ്രദർശനങ്ങളുമൊക്കെ ഇവിടുത്തെ പ്രത്യേകതയാണ്. മ്യൂസിയം ഓഫ് ഗോവ എന്നതിൻറെ ചുരുക്കഴുത്താണ് MOG. കൊങ്കിണി ഭാഷയിൽ ഈ വാക്കിനർത്ഥം സ്നേഹമെന്നാണ്. ചിത്രകാരനായ അച്ഛനോടൊപ്പം (ചന്ദ്രകാന്ത് കെർക്കർ) ചെറുപ്പത്തിൽ കടൽതീരത്തിലൂടെ നടത്തിയ യാത്രകൾ അദ്ദേഹത്തിന്റെ സർഗ്ഗാത്മകതക്ക് പ്രേരകമായി. ചിത്രരചനയും ശില്പനിർമ്മാണവും ഇൻസ്റ്റലേഷനുമൊക്കെ കെർക്കറിന് ഒരുപോലെ വഴങ്ങി. ഇരുമ്പും ടെറാക്കോട്ടയും പ്രകൃതിയിൽ നിന്ന് കിട്ടുന്ന സാധാരണ വസ്തുക്കളും പ്ലാസ്റ്റിക് വേസ്റ്റും ഇരുമ്പ് നട്ട്സും ടയറിന്റെ വേസ്റ്റും ഒക്കെ കലാരൂപങ്ങൾ നിർമ്മിക്കാനുള്ള വസ്തുക്കളായി അദ്ദേഹം മാറ്റിയെടുത്തു. ഡോക്ടറായിരുന്ന അദ്ദേഹം ആശുപത്രിയും പ്രാക്ടീസും ഒക്കെ ഉപേക്ഷിച്ചാണ് ഒരു കലാകാരനാകാൻ തീരുമാനിച്ചത്. എന്തായാലും ചിത്രകാരൻ എന്ന നിലയിലും ശില്പി എന്ന നിലയിലും ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറാൻ സുബോധ് കെർക്കറിന് സാധിച്ചു.

ഗൗർ എന്ന ശക്തനായ കാളയാണ് മ്യൂസിയത്തിന്റെ വാതുക്കൽ സന്ദർശകരെ എതിരേൽക്കാനായി നിൽക്കുന്നത്. കാളയുടെ ശക്തിയെ കാണിക്കാനാകണം ഇതിനെ ഇരുമ്പ് കൊണ്ട്  നിർമ്മിച്ചത്. കാലിയെ മേച്ച് നടന്ന ഗോവൻ സംസ്കാരവും ഇതിൽ പ്രതിഫലിക്കുന്നു. ഗോവക്കാർക്ക് മത്സ്യത്തോടുള്ള ഇഷ്ടം മാത്രമല്ല, ഏണസ്റ്റ് ഹെമിങ്‌വേ യുടെ കിഴവനും കടലും എന്ന പുസ്തകത്തെയും ഓർമ്മിപ്പിക്കുന്ന ശില്പമാണ് ദി ഓൾഡ് മാൻ ആൻഡ് ദി ഫിഷ്. ഈ ഇരട്ട ശില്പത്തിലൊന്ന് ചുവന്ന കല്ലുകൊണ്ട് നിർമ്മിച്ചപ്പോൾ മറ്റേത് ഇരുമ്പ് നട്ടുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കടലിനോടും കടൽ വിഭവങ്ങളോടും ചേർന്ന് കിടക്കുന്ന ഗോവൻ ജീവിതത്തിന്റെ നേർക്കാഴ്ചയായി ഈ ശില്പം മാത്രമല്ല, വിവിധ മാധ്യമത്തിൽ ചെയ്തെടുത്ത ഒട്ടേറെ മനോഹരശില്പങ്ങൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുമാത്രം നിർമ്മിച്ച ഭൂമിയുടെ രൂപമാകട്ടെ ഇന്നത്തെ അവസ്ഥയെ സൂചിപ്പിക്കുന്നു. കലാമൂല്യം കൊണ്ടും ആശയ സമ്പുഷ്ടത കൊണ്ടും മെച്ചപ്പെട്ടതാണ് ഇവിടത്തെ ഓരോ പ്രദർശന വസ്തുക്കളും. 

ഇന്ത്യയിൽ പൊതുവേ പാചകത്തിന് കുരുമുളകും മറ്റ് സുഗന്ധ വ്യഞ്ജനങ്ങളും വളരെ പ്രാചീനകാലം മുതലേ ഉപയോഗിച്ചുവന്നിരുന്നു. എന്നാൽ മുളക് ഉപയോഗിച്ച് തുടങ്ങിയത്, പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തെക്കേ അമേരിക്കയിൽ നിന്നും പോർച്ചുഗീസുകാർ ഗോവയിലേക്ക് അത് എത്തിച്ചതോടുകൂടിയാണ്. അതുകൊണ്ടാണ് മുളകിനെ ബഹുമാനിക്കുന്നതിനായി റബ്ബർ ടയറും കോട്ടൺ തുണികളും ഫൈബർ ഗ്ലാസും ഒക്കെ ചേർത്ത് മനോഹരമായ മുളകുരൂപങ്ങൾ അദ്ദേഹം തീർത്തത്. 

ധാരാളം പെയിന്റിങ്ങുകൾ കൊണ്ടുകൂടി സമ്പന്നമാണ് ഈ മ്യൂസിയം. ടെക്നോളജി കൂടി ഉൾച്ചേർത്ത നിർമ്മിതികളും ഇവിടുത്തെ പ്രത്യേകതയാണ്. ഗോവൻ ജീവിതത്തെക്കുറിച്ചും ചിത്ര ശിൽപ്പ നിർമ്മാണത്തെക്കുറിച്ചുമൊക്കെ കെർക്കർ തന്നെ വിശദീകരിക്കുന്ന 15 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററി പ്രദർശനവും കുട്ടികളുടെ കലാവിരുതുകളുടെ സെക്ഷനും പുതിയ ശില്പങ്ങളുടെ നിർമ്മാണവും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്ന ഒരു കോഫി ഷോപ്പുമൊക്കെ ഈ മ്യൂസിയത്തിന്റെ ഭാഗമാണ്.

ഗോവയിലെ ഈ മ്യൂസിയം കലാരൂപങ്ങളുടെ ഒരു ശേഖരം എന്ന നിലയിൽ മാത്രമല്ല അവ പരസ്പരം സംവാദം നടത്തുന്ന ആശയങ്ങളുടെ പരീക്ഷണശാലയായും കണക്കാക്കപ്പെടുന്നു. കലയിലും സംസ്കാരത്തിലും ചരിത്രത്തിലും താത്പര്യമുള്ളവർ മാത്രമല്ല മാനവികത ഉൾക്കൊള്ളുന്നവരെല്ലാം ഗോവയിലെത്തിയാൽ ഈ മ്യൂസിയം കാണാതെ മടങ്ങരുത്.

ഗോവയുടെ ജീവദായിനി (ഗോവൻ ഡയറി -3)

 

അടൽ സേതു 





കാസിനോ







മാണ്ഡവി നദി...

ഗോവയുടെ ജീവദായിനി..

കർണാടകയിലെ ബൽഗാം ജില്ലയിൽ നിന്നും ഉൽഭവിച്ച്,

ആകെയുള്ള 81 കിലോമീറ്റർ നീളത്തിന്റെ പകുതിയിലധികം ഭാഗവും ഗോവയിലൂടെ ഒഴുകി,

 കാബോ അഗൗഡയിൽ വെച്ച് സുവാരി നദിയുമായി ചേർന്ന്, മോർമുഗാവ് എന്ന പ്രധാന തുറമുഖത്തിന്റെ സൃഷ്ടിയൊരുക്കി,

അറബിക്കടലിലേക്ക് വിലയം പ്രാപിക്കുന്ന മഹാനദി...

മഹാദായി എന്നും മാദേയി എന്നും അറിയപ്പെടുന്ന ഈ നദി ഗോവൻ ജീവിതവുമായി ഇഴപിരിക്കാനാകാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നു..

ചിലയിടങ്ങളിലെങ്കിലും ഗോമതി എന്ന വിളിപ്പേരും  ഈ നദിക്കുണ്ട്..

പനജിയിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ദൂധ് സാഗർ വെള്ളച്ചാട്ടം ഈ നദിയിലാണ്..

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ, ആകാശത്തുനിന്നും ഭൂമിയിലേക്ക്, 

പാൽനുര ചിതറിത്തെറിച്ചു വരുന്നതുപോലെയാണ് ഈ വെള്ളച്ചാട്ടം. അക്ഷരാർത്ഥത്തിൽ ഒരു പാൽക്കടൽ. നാല് തട്ടുകളിലായി താഴേക്ക് ഒഴുകിയെത്തുന്ന ഇത് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. മാണ്ഡവി സമ്മാനിക്കുന്ന ഈ മനോഹര ദൃശ്യം ഒരു പ്രാവശ്യമെങ്കിലും കാണാനിടയാകുന്ന ഒരാളുടെയും മനസ്സിൽ നിന്ന് അത് മാഞ്ഞു പോകില്ല. ബൽഗാമിൽ നിന്നും വാസ്കോഡഗാമയിലേക്ക് യാത്ര ചെയ്താൽ ട്രെയിനിലിരുന്നും ഈ കാഴ്ച ആസ്വദിക്കാം...

ഷാരൂഖ് ഖാനും ദീപികയും തകർത്തഭിനയിച്ച ബോളിവുഡ് സിനിമ ചെന്നൈ എക്സ്പ്രസിലെ രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിരുന്നു.

ഗോവയുടെ ഇപ്പോഴത്തെ തലസ്ഥാനമായ പനജിയും പഴയ തലസ്ഥാനമായ ഓൾഡ് ഗോവയും മാണ്ഡവിയുടെ ഇടതു കരയിലെ പ്രധാന പട്ടണങ്ങളാണ്. ഓൾഡ് ഗോവയുടെ സമീപത്തായി ഈ നദിയിൽ ചില ദ്വീപുകളുമുണ്ട്. ഈ ദ്വീപുകളെയും കരയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഫെറി സർവീസും ചരക്കും കൊണ്ട് നീങ്ങുന്ന കപ്പലുകളും ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള കാസിനോകളും ഈ പുഴയിലെ സാധാരണ കാഴ്ചയാണ്.

ഗോവയിലെ ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ക്രൂയിസിലൂടെയുള്ള യാത്ര. ക്രൂയിസുകളും കാസിനോകളും യാത്രക്കാരന്റെ പോക്കറ്റിന്റെ കനമനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. കരയോടടുത്ത് നിർത്തിയിട്ടിരിക്കുന്നതും വെള്ളത്തിലൂടെ ഒഴുകി നടക്കുന്നതുമായ കാസിനോകൾ മാണ്ഡവിയിലുണ്ട്. പാട്ടും നൃത്തവും കുടിയും തീറ്റയുമായി പാതിരാവോളം നീളുന്ന ആഘോഷങ്ങളാണ് ഈ ജലയാനങ്ങളിൽ ടൂറിസ്റ്റുകളെ കാത്തിരിക്കുന്നത്. 

ഗോവയുടെ ടൂറിസത്തിന്റെ വളർച്ചയിൽ ഒരു പ്രധാന പങ്ക് ഈ നദിക്കുണ്ട്. എന്നാൽ ഇതിലെ വെള്ളം പങ്കുവയ്ക്കുന്നതിൽ കർണാടകയും ഗോവയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളും കാലങ്ങളായി നിൽക്കുന്നു.

മാണ്ഡവിക്കു കുറുകെ പണിതിട്ടുള്ള അടൽ സേതു വെറുമൊരു പാലം മാത്രമല്ല, ഒരു മനോഹര കാഴ്ച കൂടിയാണ്. ഒട്ടേറെ പ്രത്യേകതകൾ ഈ പാലത്തിനുണ്ട്.  പനജിയെയും പർവോറിമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇതിന് അഞ്ച് കിലോമീറ്ററിലധികം നീളമുണ്ട്.

ഈ പാലത്തിൻറെ ഉയരക്കൂടുതൽ കണക്കിലെടുത്ത് ടൂവീലറുകളെയും ത്രീവീലറുകളെയും ഇതിലൂടെ പോകുന്നതിൽ നിന്നും നിരോധിച്ചിട്ടുമുണ്ട്. കേബിളുകളിൽ താങ്ങി നിർത്തിയിരിക്കുന്ന ഒരു പാലമാണിത്. ഇത്തരത്തിൽ ഇന്ത്യയിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും നീളം കൂടിയ മൂന്നാമത്തെ പാലം. ഈ നദിക്ക് കുറുകെ നേരത്തെ ഉണ്ടായിരുന്ന രണ്ട് പാലങ്ങളുടെയും മധ്യത്തിലൂടെയാണ് അടൽ സേതു നിർമ്മിച്ചിരിക്കുന്നത്. 


പകലും രാത്രിയും വ്യത്യസ്ത തലത്തിലുള്ള കാഴ്ചയാണ് ഈ പാലം ഓരോ സഞ്ചാരിക്കും നൽകുന്നത്. അതിന്റെ എഞ്ചിനീയറിങ് വൈദഗ്ദ്ധ്യവും  നിർമ്മാണചാതുരിയുമായിരിക്കും പകൽ നമ്മെ ആകർഷിക്കുന്നത്. ഈ പാലത്തിലൂടെ യാത്ര ചെയ്യുമ്പോൾ വിമാന സഞ്ചാരത്തിലെന്ന പോലുള്ള കാഴ്ചകളാണ് കാണാനാകുന്നത്. എന്നാൽ രാത്രിയായാൽ, മിന്നിത്തെളിയുന്ന വൈദ്യുത ദീപങ്ങളാലവൾ അണിഞ്ഞൊരുങ്ങും. ഈ വർണ്ണങ്ങൾ വെള്ളത്തിൽ പ്രതിഫലിക്കുക കൂടി ചെയ്യുമ്പോൾ, സൗന്ദര്യം ഒന്നുകൂടി വർദ്ധിക്കും. ക്രൂയിസിലൂടെ യാത്ര ചെയ്യുന്ന ഒരു സഞ്ചാരിയ്ക്കും തങ്ങളുടെ മനസ്സിലേക്കും ഒപ്പം ക്യാമറയിലേക്കും ഈ ദൃശ്യം പകർത്താതെ കടന്നുപോകാനാകില്ല.

ഗോവയിലെ സ്കൂളുകൾ (ഗോവൻ ഡയറി - 2)










കേരളത്തിൽ നിന്ന് വന്നയാളെ പരിചയപ്പെടുത്തിയ ശേഷം ക്ലാസ് ടീച്ചർ കുട്ടികളോട് ചോദിച്ചു, "കേരളത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..?"

 ഒന്നും മൂന്നും ക്ലാസുകളിൽ ഇരുന്ന പകുതിയിലേറെപ്പേരും ഉവ്വെന്ന് പറഞ്ഞപ്പോൾ,

സന്തോഷം... 

അഭിമാനം... 

ഗോവൻ യാത്രയിലെ അഭിമാനമുഹൂര്‍ത്തം...

ഒരു പുതിയ സ്ഥലത്തെത്തുമ്പോൾ, അവിടെ ഒരു സ്കൂൾ കാണുന്നത് പൊതുവേ താല്പര്യമുള്ള കാര്യമാണ്. ഇത്തവണത്തെ ഗോവ യാത്രയിൽ രണ്ട് സ്കൂളുകൾ കാണാൻ കഴിഞ്ഞു. കലങ്കുട്ടെയിലെ ഗവ. പ്രൈമറി സ്കൂളും ഡോണാ പൗളായിലെ ഗവ. ഹൈസ്കൂളും. നല്ല സൗകര്യങ്ങൾ ഉള്ള സ്കൂളുകളായിരുന്നു ഇവ രണ്ടും. പൊതുവേ ഗോവയിലെ സ്കൂളുകളിൽ രാവിലെ എട്ടുമണിക്ക് ക്ലാസ് ആരംഭിച്ച് ഉച്ചയോടെ അവസാനിപ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. നാലാം ക്ലാസ് വരെ മറാത്തിയിലോ കൊങ്കണിയിലോ ആണ് പഠനം. അത് കഴിഞ്ഞാൽ മീഡിയം ഇംഗ്ലീഷ് ആയി മാറും. ആഴ്ചയിലെ എല്ലാദിവസവും പോഷകാഹാരവിതരണവും ഉണ്ട്. ചപ്പാത്തിയും റൊട്ടിയും ചോറും സബ്ജിയും ദാലുമൊക്കെ മാറി മാറി വിതരണം ചെയ്യുന്നു. എല്ലാദിവസവും ഒരേ തരം ഭക്ഷണം കഴിച്ച് കുട്ടികൾക്ക് മടുപ്പുണ്ടാകുന്നില്ല.

നമ്മുടെ നാട്ടിലെ പോലെ തന്നെ സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണം കുറയുന്നത് ഇവിടെയും ഒരു പ്രശ്നം തന്നെയാണ്. പുറത്തുനിന്നും പണിക്കായി വന്നു താമസിക്കുന്നവരുടെ മക്കൾ മാത്രമാണ് ഇവിടെ പഠിക്കുന്നതെന്ന് ഡോണാ പൗളാ ഹൈസ്കൂളിലെ പ്രൈമറി ടീച്ചർ പറയുന്നു. 

എടുത്തുപറയേണ്ട മറ്റൊരു കാര്യമുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകൾക്കായി അധ്യാപക പോസ്റ്റുകൾ രണ്ടെണ്ണം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഒന്നും മൂന്നും ക്ലാസുകളും രണ്ടും നാലും ക്ലാസുകളും ഒരേ സമയം ഓരോ ടീച്ചർമാർ കൈകാര്യം ചെയ്യേണ്ടിവരുന്നു. മറാത്തിയും കണക്കും EVS ഉം ഒക്കെ ഇവർ തന്നെ പഠിപ്പിക്കണം. ഇത് അധ്യാപകർക്ക് മാത്രമല്ല കുട്ടികൾക്കും പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എന്നാൽ ഈ അധ്യാപകർക്ക് പുറമേ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഒരാളെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട് എന്നത് ഒരു നല്ല കാര്യമായി തോന്നി. ഇതിനൊക്കെ പുറമേ പോർച്ചുഗീസ് ഭാഷ പഠിപ്പിക്കുന്ന സ്കൂളുകളും ഇപ്പോഴും ഗോവയിലുണ്ട്. പോർച്ചുഗീസ് സംസ്കാരത്തിൻറെ പ്രഭാവം ഇപ്പോഴും ഗോവയിലൂടെ നീളം കാണാനാകും.

സ്കൂളുകളിൽ കണ്ട വൃത്തിയുള്ള അന്തരീക്ഷം എടുത്തു പറയേണ്ടതു തന്നെയാണ്. ക്ലാസ് മുറികൾ മാത്രമല്ല സ്കൂളും പരിസരവുമൊക്കെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്നു. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിന് വലിയ വേസ്റ്റ് ബാസ്ക്കറ്റുകളും സ്ഥാപിച്ചിരിക്കുന്നത് കണ്ടു. ഈ ശീലം കൊണ്ടായിരിക്കും അവിടുത്തെ പൊതുനിരത്തുകളിലും പൊതുവെ വൃത്തി കാണാനായത്. ഇത്തിരി പഴക്കം ഉണ്ടായിരുന്നെങ്കിലും, സ്കൂളിലെ ടോയ്‌ലറ്റും വളരെ വൃത്തിയുള്ളതായിരുന്നു. 

ഒരു സ്കൂള് കാണുമ്പോൾ, അവിടത്തെ കുട്ടികളെ കാണുമ്പോൾ, അധ്യാപകരോടു സംസാരിക്കുമ്പോൾ, അറിയാതെ ഒരു സന്തോഷം മനസ്സിൽ ഓടിയെത്തും. വേണ്ടപ്പെട്ടവരെ ആരെയോ കണ്ടതുപോലെ...വേണ്ടപ്പെട്ട എവിടെയോ എത്തിയതുപോലെ...