കൽക്കട്ട നാഷണൽ മ്യൂസിയത്തിലെ വിശാലമായ കാഴ്ച ലോകത്തിനിടയിലാണ് അപ്രതീക്ഷിതമായ ഒരു സഹായ അഭ്യർത്ഥന മുന്നിൽ വന്നുപെട്ടത്...
'ഈ മൊബൈലിലെ ക്യാമറ എടുക്കാൻ എന്നെ ഒന്ന് സഹായിക്കാമോ?'
ചോദ്യം പ്രായം ചെന്ന ഒരു വിദേശവനിതയുടേതായിരുന്നു
പെട്ടെന്ന് അമ്മു (അനന്തരവന്റെ മകൾ) മൊബൈൽ വാങ്ങി, നിമിഷനേരംകൊണ്ട് അവളത് ഓണാക്കി തിരികെ നൽകി.
ആറാം ക്ലാസുകാരി അമ്മുവിൻറെ തലയിൽ തലോടിക്കൊണ്ട്
'എന്നെ ടെക് ദൈവം അനുഗ്രഹിച്ചിട്ടില്ല' എന്ന് പുഞ്ചിരിയോടെ അവർ പറഞ്ഞു.
ചില നിമിത്തങ്ങൾ അങ്ങനെയാണ്, അറിയാതെ മുന്നിൽ വന്നുപെടും...
'ഞാൻ പട്രീഷ്യ ബർണാഡ്, ആസ്ട്രേലിയക്കാരിയാണ്' അവർ സ്വയം പരിചയപ്പെടുത്തി...
മോളെ നോക്കിക്കൊണ്ട് തുടർന്നു, കുട്ടികൾക്കായി കുറച്ചു കഥാപുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
പിന്നെ നോട്ടവും പറച്ചിലും എന്റെ മുഖത്തേക്കായിരുന്നു, ഒപ്പം കുറച്ചു നോവലുകളും....
ആസ്ട്രേലിയയിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയാണ് ഇത്ര സിംപിളായി മുന്നിൽനിൽക്കുന്നത്... തിരിച്ചു പരിചയപ്പെടുത്താൻ ആകെയുള്ള ഒരു ഐഡൻറിറ്റി അധ്യാപിക എന്നതുമാത്രമായിരുന്നു.. അധ്യാപകർക്ക് ഒരുപക്ഷേ ആ സമൂഹം എത്രമാത്രം വില കൽപ്പിക്കുന്നു എന്ന് അവരുടെ മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു
അതുകൊണ്ടാവണം അവർ കൂടുതൽ സംസാരിക്കാൻ തയ്യാറായത്
മുപ്പതോളം പുസ്തകങ്ങൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചില പുസ്തകങ്ങൾ കുട്ടികൾ കാണേണ്ട, നമ്മൾ മുതിർന്നവർക്കുള്ളതാണ്! പറഞ്ഞുകൊണ്ട് അവർ കണ്ണിറുക്കി...
ഈ കണ്ണിറുക്കലിന് എല്ലായിടത്തും ഒരേ അർത്ഥമാണോ? ആയിരിക്കും
മൊബൈൽ നന്നായി ഉപയോഗിക്കാനറിയാത്തതിന് മൂന്നു പെൺമക്കളും എന്നെ കളിയാക്കാറുണ്ട് എന്ത് ചെയ്യാം ടെക്നോളജി ദൈവത്തിന് എന്നോട് അത്ര ഇഷ്ടം പോര
തെല്ലു പരിഭവം ആ വാക്കുകളിലുണ്ടായിരുന്നോ..?
ഞങ്ങൾ കേരളത്തിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ തന്റെ കേരളയാത്ര ഓർത്തെടുത്തു.
രണ്ടു പ്രാവശ്യം അവർ കേരളം സന്ദർശിച്ചിട്ടുണ്ട്
കൽക്കത്തയിൽ ഇനിയും കാണാത്ത കാഴ്ചകളായ ലോകത്തിലെ ഏറ്റവും വലിയ ആൽമരം 'ദ ഗ്രേറ്റ് ബനിയൻ ട്രീ'യെക്കുറിച്ചും വിശ്വസാഹിത്യകാരൻ ടാഗോറിന്റെ ജന്മഗൃഹമായ 'ജൊറോ സാൻകോ'യെക്കുറിച്ചും പറഞ്ഞപ്പോൾ, സാകൂതം അവർ കേട്ടു നിന്നു...
നാളത്തെ യാത്ര ഈ സ്ഥലങ്ങളിലേക്ക് ആകാം എന്ന് പറയുകയും ചെയ്തു.
ഫിക്ഷനും നോൺഫിക്ഷനും യാത്രാവിവരണങ്ങളും ബാലകഥകളും ഒക്കെയായി നാല്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് അവർ..
ആസ്ത്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ'ഒറീലിയൻ' അവാർഡിന് നോമിനേഷൻ ലഭിച്ചിട്ടുമുണ്ട്.
ന്യൂ സൗത്ത് വെയിൽസിൽ നിന്നും ക്യൂബയിലേയ്ക് പോകാൻ ആദ്യമായി അനുവാദം ലഭിച്ച ആൾ എന്ന പ്രത്യേകതയും പട്രീഷ്യയ്ക്കു സ്വന്തം.
തൻറെ എഴുപത്തിയേഴാം വയസ്സിലും ചുറുചുറുക്കോടെ ഒറ്റക്ക് യാത്ര ചെയ്യുകയാണ്...
മക്കളുടെയും കൊച്ചുമക്കളുടെയും ഒക്കെ കാര്യം മാത്രം നോക്കി ജീവിതം കഴിക്കുന്ന നമ്മുടെ സ്ത്രീകൾക്ക് ഇത്തരത്തിലൊക്കെ യാത്ര ചെയ്യാൻ പോയിട്ട് ചിന്തിക്കാൻപോലും എന്നാണ് കഴിയുക... മെയിൽ ഐഡി തന്ന് മോൾക്ക് വായിക്കാൻ കഥകൾ അയച്ചു തരാമെന്ന വാഗ്ദാനത്തോടെയാണ് മ്യൂസിയത്തിലെ കാഴ്ചകളിലേയ്ക്ക് അവർ തിരിഞ്ഞത്....
അതിനിടയിൽ ഞാൻ പിടിച്ച സെൽഫിപ്പടം കൂടി...
Thursday, 7 March 2019
ടെക് ദൈവവും ആസ്ട്രേലിയൻ കഥാകാരിയും എന്റെ അമ്മുവും
Subscribe to:
Post Comments (Atom)
No comments:
Post a Comment