മലയാളിയുടെ പ്രഭാതശീലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചായ...
പലതരത്തിലുള്ള ചായ മലയാളിക്ക് പരിചിതവുമാണ്.
പാൽച്ചായയാണ് ഏറെ പ്രിയം
കട്ടൻചായപ്രിയരും കുറവല്ല
മലബാറിലെത്തിയാൽ പ്രിയം സുലൈമാനിക്ക് വഴിമാറും
പ്രഭാതത്തിൽ മാത്രമല്ല ഒരു നാലുമണിച്ചായയും നമ്മുടെ ഇഷ്ടങ്ങളിൽപ്പെട്ടതു തന്നെ.
ഏറെ ക്ഷീണം തോന്നുമ്പോഴും, തലവേദന അനുഭവപ്പെടുമ്പോഴും ഒരു ചായ നൽകുന്ന ആശ്വാസം ഒന്ന് വേറെ തന്നെ
മഴത്തണുപ്പിൽ ഇത്തിരി കപ്പയും കട്ടൻചായയും പതിവാണല്ലോ
വീട്ടിലെത്തുന്ന അതിഥിയെ ഒരു ചായ നൽകാതെ വിടാറില്ല; മലയാളി
മരണവീട്ടിൽ പോലും ചായ പതിവുണ്ട്
തീവണ്ടിയാത്ര യുടെ അടയാളമാണ് ചായ്ചായേ... എന്ന നീട്ടിയുള്ള വിളി
അത്രമേൽ മലയാളിയോട് ചേർന്നിരിക്കുന്നു ഈ പാനീയം....
എന്തിനാ ഇത്ര വലിയ മുഖവുര എന്നല്ലേ?
വ്യത്യസ്തമായ ചായരുചികൾ വിളമ്പുന്ന ഒരാളെ പരിചയപ്പെടുത്താം....
ചായയിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിച്ച ആളാണ്
വി പി രമേഷ്
മട്ടാഞ്ചേരി ബസാർ റോഡിൽ വിൽപ്പനനികുതി ഓഫീസിനുസമീപം നടത്തുന്ന തൻ്റെ ചായക്കടയിൽ 14 തരം ചായയാണ് രമേശ് തയ്യാറാക്കി നൽകുന്നത്....
കട ചെറുതാണെങ്കിലും രുചിയുടെ വലിപ്പം വളരെയേറെയാണ്....
രുചിയിലും ഗുണത്തിലും വിട്ടുവീഴ്ചചെയ്യാൻ രമേഷ് തയ്യാറുമല്ല....
മസാല ചായ, ഇഞ്ചിച്ചായ, ഏലം ചായ, വാനില ചായ, സുലൈമാനി, ചോക്ലേറ്റ് ചായ, കേരള ചായ, കൊച്ചിൻ ചായ....
അങ്ങനെ വൈവിധ്യമാർന്ന ചായക്കൂട്ടുകൾ....
പലതരം ചായ ലഭിക്കുന്ന മറ്റിടങ്ങളിൽ രുചിഭേദങ്ങൾക്കായി കൃത്രിമ എസെൻസുകൾ ഉപയോഗിക്കുമ്പോൾ, സ്വന്തമായി തയ്യാറാക്കുന്ന ചേരുവകളാണ് രുചിയുടെ രഹസ്യം എന്ന് ചിരിച്ചുകൊണ്ട് പറയും, ഇദ്ദേഹം...
ചായ ഉണ്ടാക്കുന്നതും സ്വന്തം കൈയാൽ.. പണിക്കായി ഇതുവരെ ആരെയും തൻ്റെ കടയിൽ നിയോഗിച്ചിട്ടുമില്ല.
ചായ ഉപഭോക്താക്കളിൽ നല്ലൊരുഭാഗം വിദേശികളാണ്
മലയാളിക്ക് ഏറെ പ്രിയപ്പെട്ടത് മസാല ചായയാണെങ്കിൽ, വിദേശികൾക്ക് പ്രിയം മറ്റ് ഇനങ്ങളോടാണ്.
മലയാളം- ഇംഗ്ലീഷ് പത്രങ്ങളിൽ മാത്രമല്ല, ബിബിസി യിലൂടെയും ഈ ചായ പെരുമ നാട്ടുകാർ അറിഞ്ഞിട്ടുണ്ട്...
ഒരിക്കൽ ഒരു കൂട്ടം വിദേശികൾ ഉച്ചവരെ സമയം ചെലവഴിച്ച് 14 തരം ചായയും രുചിച്ചുപോയ അനുഭവം സന്തോഷത്തോടെ രമേഷ് പങ്കുവച്ചു..
ഒരു പ്രാവശ്യം രുചിച്ച ഈ ചായ നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കണോ?
അതിനുമുണ്ട് രമേഷിൻ്റെ പരിഹാരം.
14 തരം രുചിയുടെയും ചായപ്പൊടി കവറിലാക്കി വില്പനക്ക് റെഡി
വാങ്ങാം, വീട്ടിൽപ്പോയി ചായ ഉണ്ടാകാം...
പക്ഷേ ചായയിലേയ്ക്ക് രമേഷ് പകരുന്ന കൈപ്പുണ്യം കൂടി വേണമെങ്കിൽ, അടുത്ത വണ്ടി പിടിച്ചോളൂ, മട്ടാഞ്ചേരിയിലേയ്ക്ക്..
No comments:
Post a Comment