Thursday, 28 March 2024

തടവറയിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന പുസ്തകങ്ങൾ





 'നിങ്ങൾ ഒരു നല്ല പുസ്തകം വായിക്കുമ്പോൾ വളരെ മാന്ത്രികമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു' എന്ന് പറഞ്ഞത് ലോകപ്രശസ്ത എഴുത്തുകാരിയായ ജെ കെ റൗളിങ്ങാണ്. വായനയുടെ ലോകത്തേയ്ക്ക് ഊളിയിട്ടു കഴിഞ്ഞാൽ ചുറ്റുപാടും മറക്കുകയും മറ്റൊരു ലോകത്തെത്തുകയും ചെയ്യുക പതിവുമായിരുന്നു. ചെറുപ്പത്തിൽ വായിച്ചു വളർന്ന മംഗലക്കൽ നേതാജി ഗ്രന്ഥശാലയും വായനോർമ്മയും മനസ്സിൽ പറ്റിച്ചേർന്ന് നിൽക്കുന്നതുകൊണ്ടാകാം യാത്രയിൽ എവിടെയെങ്കിലും വായനശാല കണ്ടാൽ ഉള്ളിൽ കൗതുകം ജനിക്കുന്നത്. പുസ്തകങ്ങൾ തടവിലാക്കപ്പെട്ട ആത്മാക്കളാണ്. അലമാരകളിൽ നിന്നും പുറത്തെടുത്ത് വായിക്കപ്പെടുമ്പോഴാണ് അവയ്ക്ക് മോചനം ലഭിക്കുന്നതെന്നാരോ(സാമുവൽ ബട്ലർ) പറഞ്ഞു. ഇന്ന് വായനയ്ക്ക് പല രീതികളുണ്ടെങ്കിലും പുസ്തകങ്ങൾക്ക് മരണം സംഭവിച്ചിട്ടില്ല.

പോണ്ടിച്ചേരി യാത്രക്കിടയിലാണ് അലമാരകളിൽ നിന്നും മോചനം ലഭിക്കുന്ന പുസ്തകങ്ങളുള്ള ഒരു വായനശാല കാണാനിടയായത്. റൊമൈൻ റോളണ്ട് ലൈബ്രറി... ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലെ ലൈബ്രറികളിൽ ഏറ്റവും വലുതാണിത്. Bibliotheque Publique എന്നറിയപ്പെട്ടിരുന്ന ലൈബ്രറി 1966 ലാണ് റൊമൈൻ റോളണ്ട് ലൈബ്രറിയായി മാറിയത്. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റാണ് റൊമൈൻ റോളണ്ട്. മഹാത്മാഗാന്ധിജിയുടെ അടുത്ത സുഹൃത്തായിരുന്ന ഇദ്ദേഹം ഇന്ത്യയെ വളരെയധികം സ്നേഹിച്ചിരുന്നു. 1827 ഈ ലൈബ്രറി സ്ഥാപിക്കപ്പെടുമ്പോൾ അത് ഉപയോഗിക്കാൻ യൂറോപ്യന്മാർക്കു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇന്ന് 50,000 അംഗങ്ങളും മൂന്നുലക്ഷം പുസ്തകങ്ങളുമുള്ള ഒരു വലിയ ലൈബ്രറിയായി അത് വളർന്നിരിക്കുന്നു. എന്തായാലും ഇവിടത്തെ പുസ്തകങ്ങൾ അലമാരയ്ക്കുള്ളിൽ തളച്ചിടപ്പെട്ടിട്ടില്ല എന്നാണ് അവിടത്തെ ഉദ്യോഗസ്ഥർ പറയുന്നത്. അമ്പതിനായിരത്തോളം ലൈവ് അംഗങ്ങളും ദിവസവും എത്തുന്ന ആയിരത്തോളം പേരും തന്നെയാണ് ഇതിന് കാരണമായി തീരുന്നത്. തമിഴിലും ഇംഗ്ലീഷിലുള്ള പുസ്തകങ്ങൾ മാത്രമല്ല ഫ്രഞ്ച് ഭാഷയിലും എന്തിന് മലയാളത്തിലുമുള്ള പുസ്തകങ്ങളും ഇവിടെയുണ്ട്. സാധാരണ ലൈബ്രറികളിൽ കാണുന്നതുപോലുള്ള മങ്ങിയ നിറവും ഇടുങ്ങിയ മുറികളും പൊടിമണം കൊണ്ട് തൊടാൻ കഴിയാതെയായി പോകുന്ന പുസ്തകങ്ങളുമല്ല ഇവിടത്തെ കാഴ്ച. മനോഹരമായി അടുക്കി വെച്ചിരിക്കുന്ന ബുക്ക് ഷെൽഫുകളും കണ്ടാൽ ഇരുന്നു വായിക്കാൻ തോന്നിപ്പോകുന്ന ലൈബ്രറിഹാളുമടക്കം നല്ല സംവിധാനങ്ങളുള്ള മെച്ചപ്പെട്ട ഒരു ലൈബ്രറി. ഉയർന്ന തൊഴിൽ സാധ്യതകൾ അന്വേഷിക്കുന്ന അവിടത്തെ വിദ്യാർഥികൾക്ക് സഹായകമായ ഒരു കരിയർ സെക്ഷൻ ഭംഗിയായി ഇവിടെ പ്രവർത്തിക്കുന്നു. വളരെ അപൂർവങ്ങളായ പുസ്തകങ്ങൾ ഉള്ളതു കൊണ്ടുതന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നു പോലും ഗവേഷണ വിദ്യാർത്ഥികൾ സ്ഥിരമായി അന്വേഷിച്ചെത്തുന്ന ഒരിടം കൂടിയാണിത്. അത്തരം പുസ്തകങ്ങളെ ഡിജിറ്റൈസ് ചെയ്തു സംരക്ഷിക്കാനുള്ള നടപടികളും ഇവിടെ പുരോഗമിക്കുന്നു. ലൈബ്രറിയുടെ എല്ലാ ഭാഗവും കയറി കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനു പോലും ഉള്ള സൗകര്യം അധികൃതർ ചെയ്തു തന്നു എന്ന് മാത്രമല്ല വിവരങ്ങൾ പറഞ്ഞു തരുകയും ചെയ്തു എന്നത് സന്തോഷം പകരുന്നു. പോണ്ടിച്ചേരിയിലെ പ്രശസ്തമായ പ്രൊമനേഡ് ബീച്ചിലേക്ക് നടക്കുന്ന വഴിയിൽ ഇടതുവശത്തായി മനോഹരമായ ശില്പ ഭംഗിയുള്ള ഒരു കെട്ടിടത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തെ പോണ്ടിച്ചേരിയിൽ ചെന്നാൽ കാണാതെ പോരുന്നതെങ്ങനെ ..

No comments:

Post a Comment