Tuesday, 5 September 2023

തായ്ത്തള്ളുകൾ - (4) 😜😜😜

തെരുവിൽ തളിരിടുന്ന ജീവിതങ്ങൾ


നൈറ്റ് ക്ലബ്ബുകളും ഗോഗോ ക്ലബ്ബുകളും ഡാൻസ് ബാറുകളും മാത്രമല്ല തെരുവോരക്കച്ചവടക്കാരും കലാകാരന്മാരുമൊക്കെ ബംഗളാ വാക്കിംഗ് സ്ട്രീറ്റിൻ്റെ ഭാഗമാണ്. ഇവരൊക്കെ വന്ന് ഇടം പിടിക്കുമ്പോഴാണ്, വൈകുന്നേരം റോഡ് സജീവമാകുന്നത്. ടൂറിസ്റ്റുകളുടെ നാടായ തായ്‌ലൻഡിൽ തെരുവ് കച്ചവടത്തിലൂടെ ഉപജീവനം നടത്തി ഒരു വലിയ വിഭാഗം ജനങ്ങൾ ജീവിക്കുന്നു.

നിത്യോപയോഗസാധനങ്ങൾ മുതൽ അലങ്കാരവസ്തുക്കൾ വരെ തെരുവുകച്ചവടത്തിൽ വില്പനയ്ക്കുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ചും ആവശ്യങ്ങൾക്കനുസരിച്ചും വളരെ പെട്ടെന്ന് കച്ചവടതന്ത്രം മാറ്റാൻ കഴിയുന്നതുതന്നെ അവരുടെ വലിയ വിജയമാണ്. മനോഹരമായി പല വർണ്ണങ്ങളിൽ ലൈറ്റ് കത്തുന്ന ബോ, തെരുവിലൂടെ കൊണ്ടുനടന്ന് വിൽക്കുന്ന സ്ത്രീയെ ഒരു ദിവസം കണ്ടിരുന്നു. എന്നാൽ പിറ്റേദിവസത്തെ ചാറ്റൽ മഴയത്ത് റെയിൻ കോട്ടും കുടയുമായാണ് അവർ തെരുവിലേക്കെത്തിയത്.  അപ്പപ്പോൾ മാറുന്ന പരിതസ്ഥിതികളോട് പൂർണമായും ഇണങ്ങാൻ അവരെപ്പോലുള്ളവരെ കണ്ടു പഠിക്കണമെന്ന് തോന്നിപ്പോയി.

കടൽക്കരയോട് ചേർന്ന് കരിക്ക് വിൽക്കുന്നവർ ഉപഭോക്താക്കൾക്ക് ഒരു പായ കൂടി കൊടുക്കും. മണൽപ്പരപ്പിൽ പായ വിരിച്ചിരുന്ന് കാറ്റേറ്റ് കരിക്ക് നുണയാം. പായ മടക്കിക്കൊടുത്താൽ മതി. കസ്റ്റമേഴ്സിനെ ആകർഷിക്കാനും തൃപ്തിപ്പെടുത്താനും പരമാവധി അവർ ശ്രമിക്കുന്നുണ്ട്.

തെരുവ് കച്ചവടത്തിൽ ഏറ്റവും സജീവമായത് ഫുഡ് തന്നെയാണ്. ഇത് ഇവിടത്തെ ഒരു പ്രധാന ആകർഷണവുമാണ്. പലതരത്തിലുള്ള, രുചികരമായ, വൃത്തിയുള്ള ഭക്ഷണം അത്യാവശ്യം വിലക്കുറവിൽ ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ടൂറിസ്റ്റുകൾക്ക് ആനന്ദ ലബ്ധിക്കിനിയെന്തു വേണം. അല്ലേലും ഒരാളുടെ മനസ്സിലേക്ക് കയറിപ്പറ്റാനുള്ള ഏറ്റവും എളുപ്പവഴി രുചികരമായ ആഹാരമാണല്ലോ. തെരുവോര ഭക്ഷണത്തിൽ ഒരു പ്രധാന ഇനം ചിക്കൻ വിഭവങ്ങളാണ്. മസാല ചേർത്ത്, കമ്പിൽ കോർത്തെടുത്ത്, കനലിൽ വേവിച്ചെടുത്ത ചിക്കൻ വിഭവങ്ങൾ 10 ബാത്ത് മുതൽ ലഭ്യമാണ്.

കോൽ ഐസ്ക്രീം കഴിക്കുന്നതുപോലെ കോലിലെ ചിക്കനും കടിച്ച്, കാഴ്ചകൾ കണ്ടു നടക്കാം. വറുത്തുവെച്ച ചെറു പ്രാണികളെയോ പുൽച്ചാടികളേയോ അതുമല്ലെങ്കിൽ പാറ്റകളേയോ തേളുകളേയോ ചെറിയ പാത്രത്തിൽ വാങ്ങി, കൊറിച്ച് ഒരു അത്ഭുത ലോകത്തിലെന്നപോലെ തെരുവുകളിലൂടെ നടക്കാം. മേമ്പൊടിയായി ബിയറോ മദ്യമോ ആകാം. അതൊന്നും വേണ്ടാത്തവർക്ക് സോഫ്റ്റ് ഡ്രിങ്കും സുലഭം.

തിന്നും കുടിച്ചും ടൂറിസ്റ്റുകൾ നടക്കുന്നതുകൊണ്ട് പൊതുസ്ഥലങ്ങളൊക്കെ വൃത്തികേടായിരിക്കും എന്ന് ആരെങ്കിലും വിചാരിച്ചെങ്കിൽ അത് ശരിയല്ല. താമസിക്കുകയും കഴിക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ മാത്രമല്ല പരിസരം കൂടി വൃത്തിയുണ്ടെങ്കിൽ മാത്രമേ ടൂറിസ്റ്റുകൾ വരൂ എന്ന് നമ്മുടെ നാട് മനസ്സിലാക്കേണ്ടതുണ്ട്.












 

തായ്ത്തള്ളുകൾ -(3)😜😜😜

 ഫുക്കറ്റ് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും ഒരു മണിക്കൂറിലധികം യാത്രയുണ്ട് പാത്തോങ്ങിലേക്ക്. ഇവിടത്തെ റോഡുകൾ അധികവും തന്നെ സ്ട്രൈറ്റ് ആണ്. വളവും തിരിവും  വാഹനത്തിരക്കും കുറഞ്ഞ ആ റോഡുകളിലൂടെയുള്ള യാത്രയും രസകരമാണ്. ഈ ബസ് യാത്രയ്ക്കിടയിൽ ഒരു ഘോഷയാത്ര കാണാനിടയായി. വെളുത്ത വസ്ത്രം ധരിച്ച ആളുകളും പുഷ്പാലങ്കൃതമായ ചില പ്ലോട്ടുകളും അതിലുണ്ടായിരുന്നു. നമ്മുടെ നാട്ടിലേതു പോലെ തന്നെ, കവിളിലൂടെ ശൂലം പോലെ എന്തോ ഒന്ന് കുത്തിയിറക്കിയ ആളുകളും ഈ ഘോഷയാത്രയുടെ കൂട്ടത്തിലുണ്ടായിരുന്നു.

പാത്തോങ്ങിലേക്ക് അടുക്കും തോറും യാത്ര കൂടുതൽ മനോഹരമായി. കടലും മനോഹരമായ തീരവും ചെറിയ മലനിരകളും തെളിഞ്ഞ ആകാശവും പ്രകൃതിയുടെ പച്ചപ്പും കാഴ്ചയ്ക്ക് നിറമേകി. പ്രകൃതിദത്തമായ ബീച്ചുകൾ കൊണ്ട് സമൃദ്ധമാണ് പാത്തോങ്ങ്. Freedom beach, Surin beach, Karon beach, Kamala beach, Nai Harn beach, kata beach, rawai beach തുടങ്ങി ബീച്ചുകളുടെ ഒരു നീണ്ട നിര തന്നെ ഇവിടെയുണ്ട്. സന്തോഷിക്കാനും യുവത്വത്തിനെ ഹരം കൊള്ളിക്കാനും കഴിയുന്ന തരത്തിലുള്ള എല്ലാ ചേരുവകളും ഈ ബീച്ചുകളുടെ അരികിലായി ലഭ്യവുമാണ്. അതുകൊണ്ടാണല്ലോ അവധി ആഘോഷിക്കാനെത്തുന്നവരെയും ടൂറിസ്റ്റുകളെയും കൊണ്ട് ഇവിടമാകെ നിറഞ്ഞിരിക്കുന്നത്.


ഇവിടുത്തെ ബംഗളാ വാക്കിംഗ് സ്ട്രീറ്റ് വളരെ പ്രസിദ്ധമാണ്. പാത്തോങ് ബീച്ചിലേക്കുള്ള റോഡ് ഇവിടെയാണ് തുടങ്ങുന്നത്







. ഈ റോഡിലൂടെ മെല്ലെ നടന്നാൽ തായ്‌ലൻഡിന്റെ സംസ്കാരം നമുക്ക് തൊട്ടറിയാം. ഒരു കൾച്ചറൽ കോറിഡോർ ആണ് ഈ റോഡ് എന്ന് പോലും നമുക്ക് പറയാൻ സാധിക്കും. വൈകുന്നേരത്തോടെ സജീവമാകുന്ന ഈറോഡ് വെളുക്കുവോളം സഞ്ചാരികൾക്ക് വിനോദം പകർന്നു നൽകും. ഇരുവശങ്ങളിലും പ്രവർത്തിക്കുന്ന ബാറുകളും നിശാക്ലബ്ബുകളും സഞ്ചാരികൾക്ക് നൽകുന്നത് മദ്യം മാത്രമല്ല സംഗീതവും നൃത്തവും ആഘോഷവും സന്തോഷവും കൂടിയാണ്.

മ്യൂസിക് ബാറുകളും നൈറ്റ് ക്ലബ്ബുകളും ഗോഗോ ബാറുകളുമൊക്കെ നൈറ്റ് ലൈഫിന്റെ അടയാളങ്ങളാണ്. ഓരോ സ്ഥാപനങ്ങളിലും ലഭ്യമായ സേവനങ്ങളും അവയുടെ മേന്മയും എണ്ണിപ്പറഞ്ഞ് യാത്രക്കാരെ കൂട്ടിക്കൊണ്ടു പോകാൻ ഏജൻറുമാരും ധാരാളമുണ്ട്. വൈകുന്നേരമായാൽ നിങ്ങളെത്തന്നെ ഏതെങ്കിലും ഒരു ബാറിൽ കൊണ്ടുപോയി പാർക്ക് ചെയ്ത്, ബിയറോ മദ്യമോ വാങ്ങി രാത്രി മുഴുവൻ സംഗീതവും നൃത്തവും ആസ്വദിച്ച് ലഹരിയിലലിയാം. പ്രകാശവും വർണ്ണങ്ങളും ചേർന്ന അത്ഭുതപ്രപഞ്ചവും സംഗീതവും നൃത്തവും മദ്യവും മദിരാക്ഷിയുമൊക്കെയാമായി തിമിർത്താടുന്ന യൗവനവും നിറഞ്ഞ ഈ തെരുവിലൂടെ നടക്കുമ്പോൾ വിണ്ണ് മണ്ണിലുദിച്ചതാണെന്ന് തോന്നിപ്പോയാൽ അത് അതിശയോക്തിയേയല്ല..