Friday, 29 July 2022

നഷ്ടവസന്തത്തിന്റെ മെരിലാൻഡ് നിശ്വാസം…

 കറങ്ങുന്ന ഭൂമിയുടെ മുകളിൽ മയിലിനോടൊപ്പം കുഞ്ഞു വേൽമുരുകൻ… 

ഉയർന്നുയർന്നു വരുന്ന ഈ ചിത്രത്തിൽ തെളിയുന്ന അക്ഷരങ്ങൾ, 

  

നീല പ്രൊഡക്ഷൻസ്  

അവതരിപ്പിക്കുന്ന…  

 

വെള്ളിത്തിരയിൽ തെളിഞ്ഞു കണ്ട ഈ രംഗത്താൽ സിനിമാ പ്രേക്ഷകർ കോൾമയിർ കൊണ്ടു.  

തിരുവനന്തപുരം നേമത്തെ മെരിലാൻഡ് സ്റ്റുഡിയോയിൽ നിന്നും അങ്ങനെ എത്രയോ ചിത്രങ്ങൾ പിറവികൊണ്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ആദ്യ ദശകങ്ങൾ...

 മലയാളി പ്രേക്ഷകർ ആഘോഷത്തോടെ വരവേറ്റ ഒരു സിനിമാക്കാലം കൂടിയാണത്. 

ആലപ്പുഴ ഉദയാ സ്റ്റുഡിയോയോടൊപ്പം മലയാളസിനിമയുടെ വളർച്ചയ്ക്ക് മുഖ്യ പങ്കു വഹിച്ച മെരിലാൻഡ് സ്റ്റുഡിയോ, നഷ്ടപ്രതാപത്തിന്റെ ദീപ്തസ്മരണയുണർത്തി സ്റ്റുഡിയോ റോഡിൽ ഇപ്പോഴും നിലകൊള്ളുന്നു. 

വെള്ളായണി ജംഗ്ഷനിൽ നിന്നും പൂഴിക്കുന്നിലേക്കുള്ള റോഡ് തന്നെ സ്റ്റുഡിയോ റോഡായത് മെരിലാന്റിന്റെ സാന്നിധ്യത്താലായിരുന്നു.  

 

1951 ൽ പി സുബ്രഹ്മണ്യൻ സ്ഥാപിച്ചത് മുതൽ 1979 വരെ തുടർച്ചയായി സിനിമാ നിർമ്മാണം നടന്നിരുന്നു ഇവിടെ. മലയാള സിനിമ കോടമ്പാക്കത്തു നിന്നും 1947ൽ കുഞ്ചാക്കോ ആലപ്പുഴയിൽ തുടങ്ങിയ ഉദയായിലൂടെയാണ് കേരളക്കരയിലേക്കെത്തിയത്. കോടമ്പാക്കത്തും ഉദയായിലുമായി മലയാള സിനിമ കെട്ടുപിണഞ്ഞു കിടന്ന കാലത്തായിരുന്നു മെരിലാന്റിന്റെ ഉദയം. 

1952 ൽ പി സുബ്രഹ്മണ്യൻ നിർമ്മിച്ച ആത്മസഖി എന്ന കോമഡി സിനിമയിൽ തുടങ്ങി എത്രയെത്ര സിനിമകൾ ഇവിടെ ചിത്രീകരിച്ചു...

 ശ്രീമുരുകൻ, ശ്രീഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ, സ്നാപകയോഹന്നാൻ തുടങ്ങി പൗരാണിക സിനിമകളും അധ്യാപിക, പട്ടു തൂവാല, വണ്ടിക്കാരി തുടങ്ങി സാമൂഹിക സിനിമകളും ഇവിടെ നിന്നും ജനഹൃദയങ്ങളിലേക്കിറങ്ങിവന്നു. ഏറ്റവും നല്ല സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി നേടിയത് 1969 ൽ ഇവിടെ നിന്നും പുറത്തിറങ്ങിയ കുമാരസംഭവം എന്ന സിനിമയാണ്. 

ശാരദയും ശ്രീവിദ്യയും മിസ്കുമാരിയും ജയഭാരതിയും തിരുവിതാംകൂർ സഹോദരിമാരും ഷീലയും നസീറും സത്യനും മധുവുമൊക്കെ ഈ സ്റ്റുഡിയോയിൽ തയ്യാറാക്കപ്പെട്ട സെറ്റുകളിൽ മത്സരിച്ചഭിനയിച്ചു. പ്രശസ്ത നടി കെ വി ശാന്തി അറിയപ്പെട്ടതു തന്നെ മെരിലാൻഡ് ശാന്തി എന്നായിരുന്നു. അവിടത്തെ ഓരോ മണൽത്തരിക്കും പങ്കുവെക്കാനുണ്ടാകും തങ്ങളുടെ പ്രിയ താരങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ. 

ചുറ്റുപാടും താമസിച്ചിരുന്ന ജനങ്ങളുടെ ജീവിതം പോലും സ്റ്റുഡിയോയുമായി ഇഴചേർന്നു കിടന്നു. അവരിൽ പലരും സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട പലവിധ മേഖലകളിൽ കഴിവ് തെളിയിച്ചു.  

 

സ്റ്റുഡിയോക്കുള്ളിൽ നിന്നും സിനിമ പുറത്തിറങ്ങിയതോടെ മെരിലാൻഡിന്റെ പ്രതാപം മങ്ങിത്തുടങ്ങി. പലപ്പോഴായി നിർമ്മിക്കപ്പെട്ട പ്രതിമകളുടെയും സെറ്റുകളുമായി ബന്ധപ്പെട്ട വസ്തുക്കളുടെയും ചില അവശിഷ്ടങ്ങൾ ഗതകാലസ്മരണകൾ ഉണർത്തി ഇന്നും അവശേഷിക്കുന്നു. 1979 ൽ പുറത്തിറങ്ങിയ ഹൃദയത്തിൻറെ നിറങ്ങളാണ് അവസാനമായി ഇവിടെ ചിത്രീകരിച്ചത്. അതേ വർഷം പി സുബ്രഹ്മണ്യൻ മരിച്ചതോടെ സ്റ്റുഡിയോയുടെ പ്രതാപവും നഷ്ടപ്പെട്ടു. 

 

കുറച്ചുകാലമായി ചില സീരിയൽ ഷൂട്ടിംഗും ഒരു എഡിറ്റിംഗ് സ്റ്റുഡിയോയുമാണ് മെരിലാൻഡിൽ ആളനക്കത്തിന് കാരണമാകുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയുടെ ചിത്രീകരണം നടക്കുന്നത് ഇവിടെയാണ്. ഒരു ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. 

 

2019 ൽ പുറത്തിറങ്ങിയ ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ പ്രൊഡക്ഷൻ കമ്പനികളിൽ ഒന്ന് മെരിലാൻഡ് സ്റ്റുഡിയോ ആയിരുന്നു.  2002 ൽ തുടങ്ങിയ മെരിലാൻഡ് സിനിമ കമ്പനിയുടെ പേരിൽ ഇപ്പോൾ സിനിമാനിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ബോക്സ് ഓഫീസിൽ വിജയിച്ച ഹൃദയമാണ് ഈ ബാനറിൽ പുറത്തിറങ്ങിയ ആദ്യ സിനിമ.  

 

പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താനായില്ലെങ്കിലും പുതിയ ശ്രമങ്ങൾ പ്രതീക്ഷ നൽകുന്നവ തന്നെയാണ്. മലയാള സിനിമയുടെ ഒരു പ്രധാന ഘട്ടം കടന്നുപോയ ഈ സ്റ്റുഡിയോയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവരിൽ ചിലർ പ്രായമായെങ്കിലും ഇപ്പോഴുമുണ്ടാകും. അവരുടെ ഓർമ്മകളും അനുഭവങ്ങളും ശേഖരിച്ച് കാത്തുവയ്ക്കണം, അടുത്ത തലമുറയ്ക്കായി. കാടുപിടിച്ചു കിടക്കുന്ന സ്റ്റുഡിയോ കോമ്പൗണ്ട് സിനിമയുമായി ബന്ധപ്പെട്ട പലതരത്തിലുള്ള പരിശീലനത്തിനും പഠനത്തിനും ഒപ്പം ഗവേഷണത്തിനുമടക്കം പ്രയോജനപ്പെടുത്തിയാൽ സിനിമാ വിദ്യാർത്ഥികൾക്കും സിനിമാ പ്രേമികൾക്കും സന്തോഷമാകും എന്ന കാര്യത്തിലും 

തർക്കമില്ല…

No comments:

Post a Comment